തിരുവനന്തപുരം: കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. രോഗിയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ ആരോഗ്യമന്ത്രി വീണ ജോർജ് കാരുണ്യ ഫാര്‍മസിയും സന്ദര്‍ശിച്ചിരുന്നു. ആ രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യ ഫാര്‍മസിയിൽ ഇല്ലായിരുന്നു.
തുടർന്ന് ഫാര്‍മസിക്കകത്ത് കയറി കംപ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെഎംഎസ്സിഎല്‍നോട് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിന് പിന്നാലെയാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്പെൻഡ് ചെയ്തത്.
സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read also: കോട്ടയത്തെ സിൽവർ ലൈൻ പ്രതിഷേധം; അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു




































