ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള കിളിമഞ്ചാരോ പർവതം കീഴടക്കി കാസർഗോഡുകാരി അഖില മുരളീധരൻ. ഉയരങ്ങൾ തേടി പല നാടുകൾ കറങ്ങുന്ന വയനാട് ആസ്‌ഥാനമായുള്ള ഗ്ളോബ് ട്രക്കേഴ്‌സ് എന്ന കൂട്ടായ്‌മയ്‌ക്കൊപ്പം ആയിരുന്നു അഖിലയുടെ യാത്ര. ഷാജി പി മാത്യു, സലീം എന്നിവർ നേതൃത്വം നൽകിയ 15 അംഗ സംഘത്തിലെ ഏക കാസർക്കോട്ടുകാരിയാണ് അഖില.
കാസർഗോഡ് പൊയിനാച്ചി സ്വദേശിനിയാണ്. അതിരുകളില്ലാത്ത ആഗ്രഹത്തോടൊപ്പം കഠിന പ്രയത്‌നവും ആണ് അഖിലയെ കൊടുമുടിയിൽ എത്തിച്ചത്. മൈനസ് താപനില, ഓക്‌സിജൻ കുറയൽ തുടങ്ങി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് യാത്ര വിജയകരമായി പര്യവസാനിച്ചപ്പോൾ സ്വർഗം കീഴടക്കിയ സന്തോഷത്തിലാണ് അഖില.
കിളിമഞ്ചാരോ യാത്ര ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്‌മധൈര്യം തനിക്ക് സമ്മാനിച്ചെന്ന് അഖില പറയുന്നു. നേരത്തെ ഇത്രയും വലിയ ട്രാക്കിങ് നടത്തിയുള്ള പരിചയമൊന്നുമില്ല. ആകെയുള്ള അനുഭവം മുൻപ് നടത്തിയ റാണിപുരം യാത്രമാത്രം. കഴിഞ്ഞ മാർച്ചിൽ പറമ്പിക്കുളം- കൊണ്ടരേങ്ങിയിലാണ് വീണ്ടും ട്രാക്കിങ് തുടങ്ങിയത്. അതിപ്പോൾ ഭൂമിയിലെ ഏഴ് സമ്മിറ്റുകളിലൊന്നായ കിളിമഞ്ചാരോയിൽ എത്തിനിൽക്കുന്നു.
കിളിമഞ്ചാരോ ട്രക്കിങ്ങിനെക്കുറിച്ച് അറിഞ്ഞ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഗ്ളോബൽ ട്രക്കേഴ്‌സ് കൂടെക്കൂട്ടി. ഗൈഡുമാരും യാത്രാസംഘത്തിലെ മറ്റുള്ളവരും നൽകിയ ധൈര്യവും പിന്തുണയും കൊണ്ടാണ് യാത്ര വിജയകരമാക്കാൻ സാധിച്ചതെന്നും അഖില പറഞ്ഞു
ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ മാത്രമേ പർവതാരോഹണം വിജയകരമായി പൂർത്തിയാക്കാൻ പറ്റൂ. പോകുന്നതിന് മുമ്പായി പത്തുകിലോ ഭാരമുള്ള ബാഗും തോളിലേറ്റി മൈസൂരുവിൽ ട്രക്കിങ്ങിന് പോയി. 3000ലേറെ പടികൾ പ്രയാസങ്ങളില്ലാതെ കയറി. ഉയരം ചെല്ലുന്തോറും തണുപ്പ് കൂടുമെന്നതിനാൽ പിന്നെ അതിനെ പ്രതിരോധിക്കാനുള്ള പരിശീലനമായി. ജിമ്മിൽ പോയി. മാസ്‌ക് ഉപയോഗിച്ചുള്ള പരിശീലനവും കിളിമഞ്ചാരോ യാത്രയിൽ ഗുണമായെന്ന് അഖില പറയുന്നു.
കൊച്ചി- മുംബൈ- നെയ്‌റോബി യാത്ര വിമാനത്തിലായിരുന്നു. ടാൻസാനിയയിലോട്ട് റോഡ് മാർഗം പോയി. ഒരുദിവസത്തെ വിശ്രമത്തിന് ശേഷം മലകയറിത്തുടങ്ങി. കിളിമഞ്ചാരോയിലെ ഉഹുരു കൊടുമുടി സമുദ്രനിരപ്പിൽ നിന്ന് 5895 മീറ്റർ ഉയരത്തിലാണ്. ആറുദിവസം കൊണ്ട് കൊടുമുടികയറ്റം പൂർത്തിയാക്കി. ഏഴാമത്തെ ദിവസം തിരിച്ചിറങ്ങി.
വിദ്യാനഗർ ലിയോ ഇൻഡസ്‌ട്രിയൽ സിൻഡിക്കേറ്റ് സ്‌ഥാപകൻ കാഞ്ഞങ്ങാട് സ്വദേശിയായ പരേതനായ മുരളീധരന്റെയും ശാന്തകുമാരിയുടെയും മകളാണ് അഖില. അമ്മയുടെയും സഹോദരൻമാരായ അർജുൻ, അനന്തു എന്നിവരുടെയും ശക്‌തമായ പിന്തുണ അഖിലയ്‌ക്ക് ഉണ്ടായിരുന്നു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































