കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.
കേസിൽ സാക്ഷിവിസ്‌താരമടക്കം പൂർത്തിയായ സാഹചര്യത്തിൽ കഴിഞ്ഞയാഴ്‌ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.
ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന സ്‌ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്‌തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്. കേസിൽ പ്രോസിക്യൂഷന്റെയും എതിർഭാഗത്തിന്റെയും അന്തിമവാദ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് കരുതുന്നത്.
വിചാരണയുടെ ഇതുവരെയുള്ള നടപടികൾ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. വിചാരണ അവസാന ഘട്ടത്തിലുള്ള അന്തിമവാദത്തിലെ കാര്യങ്ങൾ ജനങ്ങൾ അറിയുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തി.
ദിലീപ് ഉൾപ്പടെ ഒമ്പത് പേർ കേസിൽ പ്രതികളായി. എട്ടാം പ്രതിയാണ് ദിലീപ്. 2019ൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അനധികൃതമായി തുറന്നു എന്നതടക്കം ഒട്ടെറെ വിവാദങ്ങളും ഉണ്ടായി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും