തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തിയതോടെ മുന്നണികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 78.27 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്.
കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 1987ന് ശേഷമുള്ള കേരളത്തിലെ ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണത്തേത്. മൂന്നാം തുടർഭരണ പ്രതീക്ഷയാണ് ഇടത് ക്യാമ്പിൽ. ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ ഇതുവരെയുള്ള വിലയിരുത്തൽ. 75-80 സീറ്റുകളാണ് പ്രതീക്ഷ.
എന്നാൽ, ഭരണത്തുടർച്ചയല്ല, കേരളത്തിൽ യുഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. 80ലധികം സീറ്റുകൾ ഉറപ്പാണെന്നാണ് യുഡിഎഫ് ക്യാമ്പ് വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ 100ലധികം സീറ്റുകൾ നേടുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.
വിജയപ്രതീക്ഷയിൽ ഒട്ടും പിന്നോട്ടല്ല ബിജെപി. കേരളത്തിൽ ഒരു മാറ്റം വേണമെന്ന് ബിജെപി വാദിക്കുന്നു. തിരുവനന്തപുരത്ത് രണ്ട് സീറ്റിൽ താമര വിരിയുമെന്നാണ് ബിജെപിയുടെ പ്രത്യാശ. ചില അട്ടിമറി വിജയങ്ങൾ കൂടി ബിജെപി കേന്ദ്രങ്ങൾ പ്രവചിക്കുന്നുണ്ട്. ചുരുങ്ങിയത് മൂന്ന് സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
മലബാർ മേഖലയിൽ ഇത്തവണ കടുത്ത മൽസരമാണ് നടന്നത്. കനത്ത പോളിങ്ങും രേഖപ്പെടുത്തി. വടക്കുള്ള പല ജില്ലകളിലെയും പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്. എസ്ഐആറിന് ശേഷമുള്ള ആദ്യബല പരീക്ഷണം കൂടിയായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മേയ് നാലിന് ഫലമറിയാം.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































