തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 11ആം സമ്മേളനത്തിന് തുടക്കമായി. ഇന്ന് മുതൽ ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകൾ ഇന്ന് അവതരിപ്പിച്ച് സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിശോധനക്ക് വിടും. ബാർ മുതലാളിമാർക്ക് വേണ്ടി മദ്യനയം അട്ടിമറിക്കുന്നതിനെതിരെ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
റോജി എം ജോണാണ് നോട്ടീസ് നൽകിയത്. മദ്യനയ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് എക്‌സൈസ്- ടൂറിസം മന്ത്രിമാർ, ഉദ്യോഗസ്‌ഥർ, ബാർ ഉടമകൾ ഉൾപ്പടെ ഉള്ളവർക്കെതിരെ ഉയർന്ന കോഴ ആരോപണത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വിജിലൻസിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകിയിട്ടുണ്ട്.
അതിനിടെ, പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം പ്രതിപക്ഷം വീണ്ടും നിയമസഭയിൽ ഉയർത്തി. അന്വേഷണത്തിൽ സർക്കാരിന് വീഴ്‌ചയില്ലെന്നും കലാലയങ്ങളിലെ റാഗിങ്ങിനെതിരെ ശക്‌തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. സിദ്ധാർഥൻ റാഗിങ്ങിന് ഇരയായെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും പ്രതിചേർക്കുകയും ഉണ്ടായെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കേസ് ആദ്യം കൽപ്പറ്റ ഡിവൈഎസ്‌പി അന്വേഷിച്ചു. സിദ്ധാർഥന്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സിബിഐക്ക് വിടാൻ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാൽ, അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്‌ഥർക്ക് ജാഗ്രത കുറവുണ്ടായി. അവർക്കെതിരെ നടപടി സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ എവിടെയുണ്ടായാലും അതിന് നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, എംഎൽഎമാരുടെ ഫോട്ടോ സെഷന് ശേഷം സഭാംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ചായസൽക്കാരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ സ്‌പീക്കർ അനുമതി നിഷേധിച്ചു.
Most Read| ഇനി വറുതിയുടെ കാലം; സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി