ന്യൂഡെൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. ഒറ്റഘട്ടമായിരിക്കും വോട്ടെടുപ്പ്. ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക.
നവംബർ 13ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ടം 20നും നടക്കും. 23നാണ് വോട്ടെണ്ണൽ. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. നവംബർ 13നാണ് കേരളത്തിലെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും.
ജമ്മു കശ്‌മീർ, ഹരിയാന സംസ്‌ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തിരഞ്ഞെടുപ്പാണ് ജമ്മു കശ്‌മീരിൽ നടന്നതെന്ന് പറഞ്ഞ അദ്ദേഹം, പല വെല്ലുവിളികളും മറികടന്നാണ് തിരഞ്ഞെടുപ്പ് പൂർത്തിയായതെന്നും ചൂണ്ടിക്കാട്ടി.
എവിടെയും റീപോളിങ് നടത്തേണ്ടി വന്നില്ല. അതുപോലെ ഒരിടത്തും അക്രമ സംഭവങ്ങൾ ഉണ്ടായില്ല. രണ്ടു സംസ്‌ഥാനങ്ങളിലെയും ജനങ്ങൾ വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കും. കഴിഞ്ഞ തവണ മഹാരാഷ്‌ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്‌ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
Most Read| തൂണേരി ഷിബിൻ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി