തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളിൽ വിട്ടുനിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്‌ടർമാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് സർക്കാർ ഉത്തരവ്. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താൽപര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്‌തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി. ഇത്രയധികം നാളുകളായി ഡോക്‌ടർമാർ സർവീസിൽ നിന്ന് വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
ഇതിന് പുറമെ ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർഥികൾക്ക് അവസരം നഷ്‌ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം