കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഭാര്യ മഞ്‌ജുഷ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ജസ്‌റ്റിസുമാരായ പിബി സുരഷ് കുമാർ, ജോബിൻ സെബാസ്‌റ്റ്യൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.
നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഡിജിപി ടിഎ ഷാജി കോടതിയെ ബോധിപ്പിച്ചിരുന്നു. അതേസമയം, ഡിവിഷൻ ബെഞ്ചിന്റെ തീരുമാനത്തിൽ അതിയായ ദുഃഖമുണ്ടെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ പറഞ്ഞു. കൂടിയാലോചനയ്‌ക്ക് ശേഷം ഇനിയെന്ത് ചെയ്യണമെന്നതിൽ തീരുമാനമെടുക്കുമെന്നും അവർ വ്യക്‌തമാക്കി.
രാഷ്‌ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടക്കുന്നതെന്നാണ് നവീന്റെ കുടുംബത്തിന്റെ ആരോപണം. 2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ആത്‍മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും കേസ് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ