തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. 16 വർഷത്തിന് ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009 മേയ് 23നാണ് കാലവർഷം എത്തിയത്. സാധാരണ ജൂൺ ഒന്നോടെയാണ് കാലവർഷം എത്തുന്നത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്.
അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 26ന് റെഡ് അലർട്ട് ആയിരിക്കും.
24 മണിക്കൂറിനിടെ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് ആണ്. ശക്‌തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറി താമസിക്കുകയും വേണം.
തിരുവനന്തപുരത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടമുണ്ടായി. നഗരങ്ങളിൽ താഴ്‌ന്ന ഇടങ്ങളിൽ പലയിടത്തും വെള്ളക്കെട്ടാണ്. മെഡിക്കൽ കോളേജിന് മുന്നിൽ മരം ഒടിഞ്ഞു വീണ് കൊല്ലം സ്വദേശിക്ക് പരിക്കേറ്റു. 12 വീടുകൾ പൂർണമായും മുപ്പതിലേറെ വീടുകൾ ഭാഗികമായും തകർന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നൂറിലധികം സ്‌ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
പെരുമ്പഴതൂരിൽ കുട്ടപ്പൻ എന്നയാളിന്റെ വീട്ടിലേക്ക് രണ്ടു മരങ്ങൾ ഒടിഞ്ഞുവീണു. കുട്ടികൾ ഉൾപ്പടെ കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെമ്പഴന്തി, പാച്ചല്ലൂർ, ചാവടിനട, വെങ്ങാനൂർ, പനത്തുറ, കമലേശ്വരം എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് ജില്ലയിൽ മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം എന്നിവയ്‌ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തി.
ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടം ഉൾപ്പടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും താൽക്കാലികമായി വിലക്കി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും കലക്‌ടർ അറിയിച്ചു.
കൊട്ടാരക്കര പെരുംകുളത്ത് വ്യാപക കൃഷിനാശം റിപ്പോർട് ചെയ്‌തു. കോട്ടയം തലവനാട് സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. നിർമാണത്തിലിരിക്കുന്ന ദേശീയപാത പിലാത്തറ ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. ഭൂനിരപ്പിൽ നിന്ന് മീറ്ററുകളോളം മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമിച്ചത്. ടാറിങ് പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഒരുക്കിയ ഭാഗത്താണ് വിള്ളലുള്ളത്. അരുവിക്കര ഡാമിന്റെ 5 ഷട്ടറുകൾ ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണം. കൊടുങ്ങല്ലൂർ കാഞ്ഞിരപ്പുഴയിൽ വള്ളം മറിഞ്ഞു രണ്ടുപേരെ കാണാതായി.
Most Read| ‘പാക്കിസ്‌ഥാൻ ഭീകരത നിർത്തുന്നതുവരെ സിന്ധൂനദീജല കരാറിൽ തൽസ്‌ഥിതി തുടരും’