വീടിന്റെ ചുമരിൽ മരണക്കുറിപ്പും എഴുതിവെച്ച് രാത്രി 16 കിലോമീറ്റർ നടന്ന് മാരാരിക്കുളം ബീച്ചിലെത്തി ആത്‍മഹത്യ ചെയ്യാൻ കടലിലേക്ക് ഇറങ്ങിയ യുവാവിനെ പോലീസിന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ആർത്തുങ്കൽ എഎസ്ഐ നസീറും പോലീസ് ഓഫീസർ ശ്യാംലാലും നീട്ടിയ കൈകളിൽ മുറുകെ പിടിച്ചാണ് ആ 30-കാരൻ ജീവിതത്തിലേക്ക് തിരികെ കയറിയത്.
23ന് രാത്രി 11.30നാണ് ആലപ്പുഴ കൺട്രോൾ റൂമിലേക്ക് യുവാവിന്റെ വിളിയെത്തിയത്. ജീവിതം മടുത്തുവെന്നും താൻ ആത്‍മഹത്യ ചെയ്യാൻ പോവുകയാണെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്നുമാണ് ഇയാൾ ഫോണിലൂടെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ ഒന്നും പറയാതെ യുവാവ് ഫോൺ കട്ടാക്കുകയും ചെയ്‌തു.
ഇതോടെ കൺട്രോൾ റൂമിൽ നിന്നും ഇയാളുടെ വിവരങ്ങൾ ആർത്തുങ്കൽ പോലീസ് സ്‌റ്റേഷനിൽ രാത്രി പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർക്ക് കൈമാറി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ നസീറും എഎസ്ഐ ശ്യാംലാലും വിവരം എസ്എച്ച്ഒയെ അറിയിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അയച്ച് നൽകുകയും ചെയ്‌തു.
മൊബൈൽ ലൊക്കേഷൻ ബീച്ചിന് സമീപം കണ്ടതോടെ പോലീസ് സംഘം ജീപ്പിൽ ബീച്ചിലേക്ക് കുതിച്ചു. പോലീസ് മാരാരിക്കുളം ബീച്ചിലെത്തിയപ്പോൾ കടലിലേക്ക് ഇറങ്ങിയ നിലയിലാണ് മൊബൈൽ ലൊക്കേഷൻ കാണപ്പെട്ടത്. കനത്ത ഇരുട്ടും മഴയും മൂലം ഉദ്യോഗസ്‌ഥർക്ക് ഇയാൾ കടലോരത്ത് ഏത് ഭാഗത്താണ് നിൽക്കുന്നതെന്ന് തിരിച്ചറിയാനും സാധിച്ചില്ല. ഇതോടെ തിരച്ചിലായി.
മാരാരിക്കുളം ബീച്ചിൽ നിന്നും കുറച്ച് തെക്ക് മാറിയാണ് യുവാവ് കടലിൽ ഇറങ്ങി നിന്നത്. പോലീസുകാർ യുവാവിനെ ഫോണിലൂടെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ശക്‌തമായ തിരയുണ്ടായതിനാൽ പെട്ടെന്ന് ഇയാളുടെ അടുത്തേക്ക് ഇറങ്ങിയാലോ എന്നതും പോലീസുകാരെ ആശയക്കുഴപ്പത്തിലാക്കി. തങ്ങളെ സഹോദരനെ പോലീസ് കരുതി തിരിച്ചു കയറണമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും പോലീസ് ഉറപ്പ് നൽകിയതോടെ യുവാവ് വഴങ്ങി.
തുടർന്ന് എഎസ്ഐ നസീറും പോലീസ് ഓഫീസർ ശ്യാംലാലും ചേർന്ന് കടലിൽ ഇറങ്ങി കരയിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. സ്‌റ്റേഷനിൽ എത്തിച്ച ശേഷം യുവാവിന്റെ പ്രശ്‌നങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ് ആവശ്യമായ പരിഹാരം കാണാൻ എല്ലാ പിന്തുണയും നൽകിയാണ് പോലീസ് ബന്ധുക്കളെ തിരികെ ഏൽപ്പിച്ചത്.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം