തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. നിയമസഭയിൽ കെജെ മാക്‌സി എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാന സർക്കാർ വാക്‌സിൻ നിർമാണ കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ സംഭരിച്ച വകയിൽ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം 817.50 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷം കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭരിക്കാൻ 324 കോടി രൂപ കേരള മെഡിക്കൽ സർവീസ് കോർപറേഷന് സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് പിപിഇ കിറ്റുകൾ, കോവിഡ് ടെസ്‌റ്റ് കിറ്റുകൾ, വാക്‌സിൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി ചെലവഴിച്ചു.
ഇതിൽ 29,29,97,250 കോടി രൂപയാണ് കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ സംഭരിക്കുന്നതിനായി വിനിയോഗിച്ചത്. ആകെ 13,42,540 ഡോസ് വാക്‌സിനാണ് സർക്കാർ നേരിട്ട് സംഭരിച്ചത്. ഇതിൽ 8,84,290 ഡോസ് വാക്‌സിന്റെ വില മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്.
Also Read: വനിതാ ഡോക്‌ടർക്ക് നേരെ ചെരിപ്പെറിഞ്ഞു; ആറ്റിങ്ങലിൽ രണ്ട് പേർ പിടിയിൽ








































