തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള ആക്രമണം വീണ്ടും തുടർക്കഥയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്‌ടർക്ക് നേരെയാണ് ഇക്കുറി അക്രമം ഉണ്ടായത്. ചികിൽസക്കായി ആശുപത്രിയിൽ എത്തിയ രണ്ട് പേർ ഡോക്‌ടർക്ക് നേരെ ചെരിപ്പ് വലിച്ചെറിയുകയായിരുന്നു. കൂടാതെ ഇവർ ഡോക്‌ടറെ അസഭ്യം പറയുകയും ചെയ്‌തു.
സംഭവത്തെ തുടർന്ന് അക്രമം നടത്തിയവർക്ക് എതിരെ ഡോക്‌ടർ ജയശാലിനി ആറ്റിങ്ങൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ കയ്യിൽ മുറിവുമായാണ് 2 പേർ ആശുപത്രിയിൽ എത്തിയത്. എങ്ങനെയാണ് മുറിവ് ഉണ്ടായതെന്ന ഡോക്‌ടറുടെ ചോദ്യത്തിന് ഇവർ വ്യക്‌തമായ മറുപടി നൽകിയില്ല. തുടർന്ന് ചെരിപ്പ് അഴിച്ച് കിടക്കയിൽ കിടക്കാൻ പറഞ്ഞപ്പോഴാണ് ഡോക്‌ടർക്ക് നേരെ ചെരിപ്പ് വലിച്ചെറിഞ്ഞത്. തുടർന്ന് അസഭ്യം പറയുകയും ചെയ്‌തു.
ചെരിപ്പ് വലിച്ചെറിഞ്ഞ സമയത്ത് ഒഴിഞ്ഞു മാറിയതോടെ അടുത്ത് നിന്ന സിസ്‌റ്ററുടെ ദേഹത്താണ് ഇത് വീണതെന്ന് ഡോക്‌ടർ വ്യക്‌തമാക്കി. കൂടാതെ അക്രമികളെ മുൻപ് കണ്ട് പരിചയമില്ലെന്നും ഡോക്‌ടർ പറഞ്ഞു. അതേസമയം പരാതിയെ തുടർന്ന് സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മെഡിക്കൽ സെന്ററിന് എതിർ വശത്ത് ബേക്കറി നടത്തുന്ന അനസ്, സുഹൃത്ത് സെബിൻ എന്നിവരാണ് അറസ്‌റ്റിലായത്.
Read also: ‘വ്യക്‌തതയില്ല’; രാജ്യത്തെ പുതിയ നിയമ നിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്‌റ്റിസ്