ന്യൂഡെൽഹി: രാജ്യത്തെ പുതിയ നിയമ നിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്‌റ്റിസ് എൻവി രമണ. പുതിയ നിയമങ്ങളിൽ വ്യക്‌തതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. സുപ്രീം കോടതിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘നിയമം നിർമിക്കുന്നത് എന്തിന് വേണ്ടിയാണ് എന്നതിൽ വ്യക്‌തതയില്ല. ഇത് വ്യവഹാര നടപടികള്‍ വര്‍ധിപ്പിച്ചു. മുന്‍പ് ഗുണപരമായ മികച്ച സംവാദങ്ങള്‍ പാര്‍ലമെന്റില്‍ നടക്കുമായിരുന്നു. ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പാര്‍ലമെന്റിലുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്’, ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
പാർലമെന്റിന്റെ പ്രവർത്തനത്തെ നിശിതമായി വിമർശിച്ച ചീഫ് ജസ്‌റ്റിസ് പൊതുസേവനത്തിനായി അഭിഭാഷകരുടെ കുറച്ച് സമയം സംഭാവന ചെയ്യാനും ആവശ്യപ്പെട്ടു.
‘നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ നോക്കിയാൽ, അവരിൽ പലരും അഭിഭാഷകരായിരുന്നു. ലോകസഭയിലെയും രാജ്യസഭയിലെയും ആദ്യ അംഗങ്ങൾ അഭിഭാഷക സമൂഹത്തിൽ നിന്നുള്ളവർ ആയിരുന്നു,’ ജസ്‌റ്റിസ് രമണ വ്യക്‌തമാക്കി.
Most Read: ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്; പിന്നീട് തിരുത്തി കെ സുരേന്ദൻ