ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഏറ്റുമുട്ടല്‍ രാഷ്‌ട്രീയത്തിന്റെയും മൽസര പത്ര പ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്‌റ്റിസ് എന്‍വി രമണ പറഞ്ഞു. മുംബൈയില്‍ പത്രപ്രവര്‍ത്തന രംഗത്തെ മികവിനുള്ള റെഡ് ഇങ്ക് അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമ പ്രവര്‍ത്തകര്‍ ഒരു അർഥത്തില്‍ ജഡ്‌ജിമാരെപ്പോലെയാണ്. പ്രത്യയശാസ്‌ത്രങ്ങളും പ്രിയപ്പെട്ട വിശ്വാസങ്ങളും പരിഗണിക്കാതെയും സ്വാധീനത്തില്‍ പെടാതെയും മാദ്ധ്യമ പ്രവര്‍ത്തകര്‍ കടമ നിര്‍വഹിക്കണം. പൂര്‍ണവും കൃത്യവുമായ ഒരു ചിത്രം നല്‍കുന്നതിന് നിങ്ങള്‍ വസ്‌തുതകള്‍ മാത്രം റിപ്പോര്‍ട് ചെയ്യണം; അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഭാഗികമായി മാത്രം റിപ്പോര്‍ട് ചെയ്യുന്നതും വിഷയത്തിന് ഒരു പ്രത്യേക നിറം നല്‍കുന്നതും വലിയ പ്രശ്‌നമാണ്. ചെറി പിക്കിംഗ് പോലെ ഒരു പ്രത്യേക അജണ്ടയ്‌ക്ക് അനുയോജ്യമായ രീതിയില്‍ ഒരു സംഭാഷണത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രം സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ ഹൈലൈറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഒരാളെന്ന നിലയില്‍, മാദ്ധ്യമ പ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എനിക്ക് മനസിലാക്കാന്‍ കഴിയും. അധികാര കേന്ദ്രങ്ങളോട് സത്യം പറയുകയും സമൂഹത്തിന് മുന്നില്‍ കണ്ണാടിയാവുകയും ചെയ്യുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്, അത് നിറവേറ്റാന്‍ വളരെ പ്രയാസമാണ്; അദ്ദേഹം പറഞ്ഞു.
വക്കീല്‍ തൊഴില്‍ മാന്യമായ ഒരു തൊഴിലാണെന്ന് പലപ്പോഴും പറയാറുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകന്റെ ജോലി മഹത്തായതും ജനാധിപത്യത്തില്‍ അഭിവാജ്യവുമാണെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒരു ജഡ്‌ജിയെ പോലെ, ഒരു മാദ്ധ്യമ പ്രവര്‍ത്തകനും ശക്‌തമായ ധാര്‍മികത ഉണ്ടായിരിക്കണം. ഈ തൊഴിലില്‍ മനസാക്ഷിയാണ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു. അഫ്‌ഗാനില്‍ കൊല്ലപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖിക്കും കോവിഡ് കാലത്ത് മരിച്ച മറ്റു മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ചീഫ് ജസ്‌റ്റിസ് പ്രസംഗത്തില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.
Read Also: നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ഇന്ന് കോടതിയിൽ