കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസ് കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. കൂടാതെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പ്രത്യേക സംഘം തുടർ അന്വേഷണത്തിന് നടപടികൾ തുടങ്ങിയത്. കേസിൽ ഫൈനൽ റിപ്പോർട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, വിചാരണക്കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു. വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കവെയാണ് നടിയെ ആക്രമിച്ച കേസിൽ അസാധാരണ പ്രതിസന്ധി ഉണ്ടായിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും സ്‌ഥാനമൊഴിഞ്ഞത്.
Read Also: ഒമൈക്രോൺ വ്യാപനം; സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം