മനുഷ്യമുഖമുള്ള ഒരു ആട്ടിൻകുട്ടിയെ നേരിൽ കണ്ടതിന്റെ ആശ്‌ചര്യത്തിലാണ് അസമിലെ കാച്ചർ ജില്ലയിലെ നാട്ടുകാർ. വിചിത്ര മുഖമുള്ള കുഞ്ഞാടിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ആട്ടിൻകുട്ടിയുടെ കണ്ണുകളും മൂക്കും വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്. ഇതിന്റെ രണ്ടുകാലുകളും മനുഷ്യരുടേത് പോലെ തന്നെയാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് വിചിത്ര ആട്ടിൻകുട്ടിയെ കാണാൻ എത്തുന്നത്.
ചെവി ആടിന്റേത് പോലെ തന്നെയാണ്. ആകെ രണ്ടുകാലുകൾ മാത്രമേ ഈ ആട്ടിൻകുട്ടിയ്‌ക്കുള്ളൂ എന്നതും കൗതുകമായി. ഇതിന് മുൻപും മനുഷ്യമുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും അസമിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണ്.
ഈ വർഷം ആദ്യം ഇന്തോനേഷ്യയിൽ ഒരു മൽസ്യ തൊഴിലാളി മനുഷ്യമുഖമുള്ള സ്രാവിനെ പിടികൂടിയിരുന്നു. അബ്‌ദുല്ല നൂരൻ എന്ന വ്യക്‌തിക്കാണ് താൻ പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ നിന്നും മനുഷ്യമുഖമുള്ള കുഞ്ഞിനെ ലഭിച്ചത്. അതിന്റെ ചിത്രങ്ങൾ പകർത്തി അബ്‌ദുല്ല സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്‌തിരുന്നു.
മുൻപ് ഗുജറാത്തിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഗുജറാത്തിലെ സെൽതിപാദ ഗ്രാമത്തിലെ അജയ് ഭായ് വാസവ എന്ന കർഷകന്റെ വീട്ടിൽ മനുഷ്യ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിൻകുട്ടി ജനിച്ചത് ഏറെ ചർച്ചയായിരുന്നു. ജനിച്ച് പത്ത് മിനിറ്റിനുള്ളിൽ ഈ ആട്ടിൻകുട്ടി ചത്തുപോവുകയും ചെയ്‌തിരുന്നു. ജഡം കുഴിച്ചിടും മുൻപ് ആരതി ഉഴിഞ്ഞ് പൂക്കൾ സമർപ്പിച്ച് ഗ്രാമീണർ ആട്ടിൻകുട്ടിയെ ഭക്‌തിപൂർവം ആരാധിക്കുകയും ചെയ്‌തു. തങ്ങളുടെ പൂർവികരുടെ പുനർജൻമം ആണത്രേ ഈ ആട്ടിൻകുട്ടി എന്നായിരുന്നു ഗ്രാമീണരുടെ വാദം.
Also Read: വാക്കിലെ പ്രകൃതി സ്‌നേഹം പ്രവർത്തിയിലും; എവറസ്‍റ്റിന്റെ കൂട്ടുകാരി മാരിയോണ്‍