കാസർഗോഡ്: തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. 16 വയസുകാരിയെ 28 വയസുകാരന് വിവാഹം ചെയ്‌ത് കൊടുത്തുവെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവ് ഉൾപ്പടെ നാലുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ ഷബീർ ഷെയ്‌ഖാണ് 16 വയസുകാരിയെ വിവാഹം ചെയ്‌തത്. ഷബീർ ഷെയ്ഖ്, ജുമാ മസ്‌ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്ത് അംഗവുമായ പികെ താജുദ്ദീൻ (48), കാനത്ത് ചടങ്ങിന് നേതൃത്വം വഹിച്ച റഹ്‌മത്തുള്ള മദനി (62) എന്നിവർക്കും പെൺകുട്ടിയുടെ 55 വയസ് പ്രായമുള്ള പിതാവിനുമെതിരെയാണ് കേസ്.
ഈമാസം 13നാണ് എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്‌ജിദിൽ വിവാഹം നടന്നത്. ചൈൽഡ് ലൈനിൽ ചിലർ വിവരം നൽകിയതോടെയാണ് അന്വേഷണം ഉണ്ടായത്. ബാലവിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട് ഹൊസ്‌ദുർഗ് ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് സമർപ്പിക്കുകയും ചെയ്‌തു.
ഇതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം, കല്യാണം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കാൻ ചടങ്ങ് മാത്രമാണ് നടന്നതെന്നുമാണ് പെൺകുട്ടിയുടെയും വരന്റെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള വിശദീകരണം. എന്നാൽ, വിവാഹം നടത്തിയത് സംബന്ധിച്ച രേഖകളും ദൃശ്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Most Read| പരസ്യ പ്രസ്‌താവനകൾ പാടില്ല; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്






































