വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ്‌ഹൗസ് മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്‌പ്പ്. വാഷിങ്‌ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്ന് നടന്നത്. ഇതേത്തുടർന്ന് ട്രംപിനെയും മെലാനിയെയും സീക്രട്ട് സർവീസ് സ്‌ഥലത്ത് നിന്ന് മാറ്റി.
അക്രമിയെ സുരക്ഷാ ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഇയാളെ സായുധരായ സുരക്ഷാ ഉദ്യോഗസ്‌ഥർ കീഴ്‌പ്പെടുത്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സുതാര്യതയ്‌ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്‌തുകൊണ്ട് ട്രംപ് പറഞ്ഞു.
ഒരു സീക്രെട്ട് സർവീസ് ഏജന്റിന് പരിക്കേറ്റെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്‌ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റു പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്‌ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽ നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
അഞ്ചുമുതൽ എട്ടുവരെ വെടിയൊച്ച കേട്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വൈറ്റ് ഹൗസ് ലേഖകരായ മാദ്ധ്യമ പ്രവർത്തകർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുക്കാൻ നൂറുകണക്കിന് മാദ്ധ്യമ പ്രവർത്തകരും സെലിബ്രിറ്റികളും രാഷ്‌ട്രീയ നേതാക്കളും എത്തിയിരുന്നു. ഇവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ







































