തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്‌ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്.
ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇത്തവണ ഗൾഫ് മേഖലയിൽ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമെ സ്‌കീമിൽ (പിസിഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് (28,358).
ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1893). തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. 2017 പേർ ഇവിടെ പരീക്ഷയെഴുതും. തിരുവനന്തപുരത്തെ ഫോർട്ട് ഗവ.സംസ്‌കൃതം എച്ച്എസിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത്. ഇവിടെ ഒരു കുട്ടി മാത്രമേയുള്ളൂ.
സംസ്‌ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ മൂന്ന് തുടങ്ങി 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 21ന് തുടങ്ങി 26ന് അവസാനിക്കും. അതേസമയം, പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ