തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഏഴ് തിങ്കളാഴ്ച പുനഃപരീക്ഷ നടത്താനാണ് തീരുമാനം.
ഈ ദിവസം പരീക്ഷ എഴുതാൻ ബുദ്ധിമുട്ടുള്ളവർക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അനുമതി നൽകും. മൂന്നുദിവസത്തിനകം തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാനും തീരുമാനിച്ചു. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷാ നടത്തിപ്പിൽ നിന്ന് പൂർണമായി മാറ്റിനിർത്തും.
അതേസമയം, അധ്യാപകന് പറ്റിയ വീഴ്ചയുടെ പേരിൽ വീണ്ടും പരീക്ഷ എഴുതണമെന്നതിൽ ശക്തമായ പ്രതിഷേധമാണ് വിദ്യാർഥികൾക്കുള്ളത്. ക്യാമ്പസ് സെലക്ഷൻ ഉൾപ്പടെ ലഭിച്ചു പലരും ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. ചിലർ വിദേശത്താണുള്ളത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിവരം ഏറെ ദിവസങ്ങൾ മറച്ചുവെച്ച സർവകലാശാല ഒടുവിൽ കുട്ടികളോട് വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെടുകയായിരുന്നു.
ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകൾ നഷ്ടമായ വിവരം പുറത്തുവരുന്നത്. പത്തുമാസം മുൻപ് നടന്ന ഫിനാൻസ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് വിഷയത്തിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ചു കോളേജുകളിലെ 2022-24 ബാച്ചിലെ 71 വിദ്യാർഥികളുടെ പേപ്പറുകൾ മൂല്യനിർണയത്തിനായി കൈമാറിയ പാലക്കാടുള്ള അധ്യാപകന്റെ പക്കൽ നിന്നാണ് നഷ്ടമായതെന്നാണ് റിപ്പോർട്.
ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പരീക്ഷ പൂർത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തീർക്കുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താൻ അനുമതിയുണ്ട്. ഇത്തരത്തിൽ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വിശദീകരണം.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































