തിരുവനന്തപുരം: കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ അറസ്‌റ്റിൽ. വള്ളക്കടവ് സ്വദേശി വിഷ്‌ണുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്. വിഷ്‌ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞദിവസം പോലീസ് അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് കേരള- തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പ്രത്യേക പോലീസ് സംഘം വിഷ്‌ണുവിനെ പിടികൂടിയത്. സംസ്‌ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു വിഷ്‌ണുവെന്നാണ് സൂചന. വിഷ്‌ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു.
ഈമാസം നാലിന് വൈകീട്ട് പാപ്പാലയിൽ നടന്ന അപകടത്തിലാണ് കൊല്ലം കുമ്മിൾ പഞ്ചായത്തിലെ മുക്കുന്നം പുതുക്കോട് രാജേഷ് ഭവനിൽ എം. രജിത്ത് (41), ഭാര്യ അംബിക (36) എന്നിവർ മരിച്ചത്. അപകടം നടന്നിട്ട് ഇത്ര ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
അപകട സമയത്ത് വിഷ്‌ണുവാണോ ജീപ്പ് ഓടിച്ചിരുന്നത് എന്നതിൽ വ്യക്‌തതയില്ല. ജീപ്പിൽ നിന്ന് ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെയും അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്‌ഥന്റെയും തിരിച്ചറിയൽ കാർഡുകൾ കിട്ടിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇവരിൽ ആരെങ്കിലും ആണോ ജീപ്പ് ഓടിച്ചത് എന്നാണ് ഇനി അറിയേണ്ടത്.
എന്നാൽ, ഈ രണ്ടു പേരുടെയും ഫോൺ ലൊക്കേഷൻ പരിശോധിച്ചുവെന്നും ഇവർ അപകട സമയത്ത് മറ്റിടങ്ങളിൽ ആയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. അപകടത്തിന് പിന്നാലെ വിഷ്‌ണുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. എന്നാൽ, ദമ്പതികളുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കനത്ത സാഹചര്യത്തിൽ വിഷ്‌ണുവിനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി.
ദമ്പതികളെ ഇടിച്ചിട്ട വാഹനത്തിൽ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്‌ഥരെ സംരക്ഷിക്കാനുള്ള നീക്കമെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ പരാതി. ജീപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. അന്വേഷണത്തിലെ വീഴ്‌ച കണക്കിലെടുത്ത് കിളിമാനൂർ എസ്എച്ച്ഒ ബി. ജയൻ, എസ്‌ഐ. ആർയു. അരുൺ, ഗ്രേഡ് എസ്‌ഐ ഷജിം എന്നിവരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്ന് അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്. മഞ്‌ജുലാലിന് കൈമാറി.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































