കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വീട് കുത്തിപ്പൊളിച്ച് 50 പവൻ സ്വർണം കവർന്ന കേസിൽ അന്വേഷണം തുടരുന്നു. സ്വർണം കവർന്നത് അഭ്യാസികളുടെ മോഷണ സംഘമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപാര മെയ്‌വഴക്കമുള്ളവരാണ് മോഷണ സംഘത്തിലുള്ളത്. ഇവർ ഉയരമുള്ള മതിൽ ചാടി കടന്നതാണ് പോലീസിനെ അമ്പരപ്പിക്കുന്നത്.
മോഷ്‌ടാക്കൾ ഉത്തരേന്ത്യയിൽ നിന്നുള്ളവരാണെന്ന് പോലീസ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. സംഘം ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് നിഗമനം. കോട്ടയം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്‌ച രാത്രി രണ്ടുമണിക്കും പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
മാങ്ങാനം സ്‌കൈലൈൻ പാം മെഡോസിൽ 21ആം നമ്പർ വില്ലയിൽ താമസിക്കുന്ന അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ്, മകൾ സ്‌നേഹ എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. അന്നേ ദിവസം ഇവർക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
മോഷണം നടന്ന സമയത്ത് സ്‌ഥലത്തെ ടവറുകളുടെ കടന്നുപോയിട്ടുള്ള ഫോൺ വിളികളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ആയിരത്തോളം ഫോൺ കോളുകളാണ് അന്നേ ദിവസം രാത്രി 11 മുതൽ പുലർച്ചെ ആറുമണിവരെയുള്ള സമയത്ത് കടന്നുപോയിട്ടുള്ളത്. മെലിഞ്ഞ ശരീര പ്രകൃതിയുള്ള നാലുപേരുടെയും ബാഗുമായി എത്തിയ ഒരാളുടെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷനുകളോട് ചേർന്ന് കിടക്കുന്ന നഗരങ്ങളിലെത്തി കവർച്ച നടത്തി അതിവേഗം ട്രെയിനിൽ കടന്നുകളയുന്ന മോഷണ സംഘമാണിതെന്ന് പോലീസ് കരുതുന്നു. ഇവരുടെ ചിത്രം റെയിൽവേ പോലീസിനും കൈമാറി. മോഷണം നടന്ന വില്ലയുടെ സമീപത്തുള്ള മറ്റു വില്ലകളിലും പരിസരങ്ങളിലും മോഷ്‍ടാക്കൾ എത്തി. ഇവിടെ നിന്ന് ചില വിരലടയാളങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Most Read| ‘ഭീഷണി ഉണ്ടായാൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ല’