കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. നാല് പ്രതികളെയും കോഴിക്കോട് പോക്സോ കോടതിയിലാണ് ഹാജരാക്കുക.
അതേസമയം, സംഭവത്തിൽ പ്രദേശ വാസികളുടെ അടക്കം മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നല്‍കിയത്. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി പോലീസിന് മൊഴി നല്കി. പെൺകുട്ടിയെ വിനോദ യാത്രക്കെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചു വരുത്തുകയായിരുന്നു.
പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. പീഡന വിവരം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് നൽകിയതിനാൽ പെൺകുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടിയെ ഇറക്കിവിട്ടു. പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്.
Most Read: ലഹരിപാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ


































