ആലപ്പുഴ: ബുധനാഴ്‌ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. പൊതു പണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. ജീവനക്കാർ സന്തുഷ്‌ടരാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
”കെഎസ്ആർടിസി ജീവനക്കാരെ സംബന്ധിച്ച് അവർ സന്തുഷ്‌ടരാണ്. ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. മാത്രമല്ല, അവരുടെ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്. അവർക്ക് ഒരു അസംതൃപ്‌തിയുമില്ല. അവർ നാളെ സർവീസുകൾ നടത്തും”- ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം, സ്വകാര്യ ബസ് സമരത്തിൽ സർക്കാർ ജനപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കണോ എന്ന് ജനങ്ങൾ ആലോചിക്കണം. വിദ്യാർഥി യൂണിയനുകളുമായി ചർച്ച നടത്തും. സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് പാടില്ലെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ല. കുട്ടികളുടെയും സ്‌ത്രീകളുടെയും സുരക്ഷാ സർക്കാർ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് പത്ത് തൊഴിലാളി യൂണിയനുകളാണ് ബുധനാഴ്‌ച സംയുക്‌തമായി പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ-പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!