പാലക്കാട്: പുതിയ യാത്രാ സംസ്‌കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി നടപടികൾ പ്രഖ്യാപിച്ച് ഗതാഗതവകുപ്പ്. കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും എസി ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു.
പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമ മുറികളുടെയും ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിക്കും. ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ആസ്‌ഥാനങ്ങളിൽ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ്. അടുത്ത രണ്ട് മൂന്ന് മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകാനുള്ള ഏർപ്പാടുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും.
ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കും. ശുചിമുറികൾ ഉടൻ ഉപയോഗ്യഗോഗ്യമാക്കും. ബസുകളിലെ തകരാറുകൾ യഥാസമയം പരിഹരിച്ച് നൽകിയില്ലെങ്കിൽ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ പുറത്തേക്ക്; പാർലമെന്റ് ഇംപീച്ച് ചെയ്‌തു







































