കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞു പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം. സംഭവത്തിൽ നാല് കെഎസ്യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രതിഷേധം. വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശിയായിരുന്നു ആദ്യ പ്രതിഷേധം. എന്നാൽ, ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. പിന്നാലെ സംഘർഷവും മർദ്ദനവുമായി. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ പെരുമ്പാവൂരിലെ യോഗം കഴിഞ്ഞു ഓടക്കാലിയിൽ വെച്ചായിരുന്നു ഷൂ എറിഞ്ഞത്.
ബസിലും പിന്നാലെ വന്ന പോലീസ് വാഹനത്തിന് മുകളിലും ഷൂ വീണു. സംഭവത്തിൽ നാല് കെഎസ്യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ കോതമംഗലത്തെ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി. ഏറിലേക്ക് പോയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് നൽകി.
നവകേരള സദസിന് എത്തുന്നവർ ഒന്നിച്ചു ഊതിയാൽ പറന്നു പോകുന്നവരാണ് എറിയാൻ വരുന്നതെന്നും, നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ നീക്കം നടക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞു കേന്ദ്ര സർക്കാർ ഇടപെടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതി വിധി നാളെ- നിർണായകം