പത്തനംതിട്ട: ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന നേതാവും മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി. ആറൻമുള സ്വദേശിയായ ഹരികൃഷ്‌ണന്റെ പക്കൽ നിന്നും 30 ലക്ഷം രൂപയോളം ഒരു കമ്പനിയിൽ പങ്കാളിയാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസിന് ആസ്‌പദമായ സംഭവം. കുമ്മനത്തിന്റെ മുൻ പിഎ ആയ പ്രവീണാണ് കേസിലെ ഒന്നാം പ്രതി. കുമ്മനം ഉൾപ്പടെ പത്ത് പേർക്കെതിരെയാണ് ആറൻമുള പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുമ്മനം മിസോറാം ഗവർണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
പണം കൈപ്പറ്റിയ ശേഷം വർഷങ്ങളോളം കാത്തിരുന്നെങ്കിലും മറ്റ് നടപടികളിലേക്ക് നീങ്ങിയില്ലെന്ന് ഹരികൃഷ്‌ണൻ പരാതിയിൽ വ്യക്‌തമാക്കി. പല തവണ കുമ്മനത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടാതെ, പിഎ പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കൽ നിന്ന് വായ്‌പ വാങ്ങിയെന്നും ഹരികൃഷ്‌ണൻ പരാതിയിൽ പറയുന്നു.
Also Read: കോഴ ആരോപണം; കെ.എം ഷാജിക്കെതിരെ നിയനടപടികളുമായി ഇ ഡി
സംഭവത്തിൽ ആറൻമുള പോലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി 406, 420 പ്രകാരം പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവായ ഹരികുമാറിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ കുമ്മനമോ ബിജെപി ഔദ്യോഗിക നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.







































