തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നിട്ടും കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്ത നടപടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വഹണം നടത്താന്‍ കഴിയാത്തത് വോട്ട് ചെയ്‌ത ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചു. ഫേസ്ബുക്ക് പോസ്‍റ്റിലൂടെ ആയിരുന്നു കുമ്മനം രാജശേഖരന്റെ വിമര്‍ശനം.
കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ കാരണം ജനസമൂഹം കഷ്‌ടനഷ്‌ടങ്ങള്‍ സഹിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാര്‍ ആരും അധികാരമേല്‍ക്കാതെ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നത് ഖേദകരമാണ്; കുമ്മനം പറഞ്ഞു.
ബംഗാള്‍, ആസാം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ മന്ത്രിസഭ അധികാരത്തിൽ വന്നു. കേരളത്തില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസത്തിന് ശേഷമുള്ള സത്യപ്രതിജ്‌ഞ.
വളരെ ഭീതിദമായ പ്രതിസന്ധികളിലൂടെ സംസ്‌ഥാനം കടന്നു പോകുമ്പോള്‍ മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു. എത്രയും വേഗം മന്ത്രിസഭ രൂപീകരിച്ച് അടിയന്തിരമായി പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മെയ് 20നാണ് കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ നിശ്‌ചയിച്ചിരിക്കുന്നത്.
Read also: തെറ്റുകൾ തിരുത്താൻ പോലും തയ്യാറല്ല; മോദി സർക്കാരിനെതിരെ ശശി തരൂർ