തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ രാജ്യം വലയുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായ് വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. യുപിഎ സർക്കാരിന്റെ കാലത്ത് തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ സർക്കാർ തയ്യാറായിരുന്നു. എന്നാലിപ്പോൾ അമ്പേ പരാജയമായിട്ടും തെറ്റുതിരുത്താനോ ജനാഭിപ്രായം മാനിക്കാനോ സർക്കാർ തയ്യാറാവുന്നില്ല എന്ന് ശശി തരൂർ പറഞ്ഞു.
”യുപിഎ ഭരിക്കുമ്പോൾ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അവ തെളിയിക്കപ്പെട്ടിട്ടില്ല എങ്കിൽ പോലും സർക്കാർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നില്ല. തെറ്റുകൾ തിരുത്തിയിരുന്നു, മന്ത്രാലയങ്ങൾ പുനർനിയമിച്ചിരുന്നു, നയങ്ങളിൽ മാറ്റം വരുത്തിയിരുന്നു, എല്ലാത്തിനും മീതെ പൊതുജനാഭിപ്രായം മാനിച്ചിരുന്നു.
എന്നാലിപ്പോൾ അമ്പേ പരാജയമായിട്ടും ഇതുപോലെ ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇപ്പോഴത്തെ സർക്കാറിന് കഴിയുമോ?”-തരൂർ ട്വീറ്റ് ചെയ്‌തു. കോവിഡ് പ്രതിരോധ രംഗത്ത് അടക്കം പരാജയപ്പെട്ട മോദി സർക്കാരിനെതിരെ അന്തരാഷ്‌ട്ര തലത്തിൽ നിന്ന് പോലും വിമർശനങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ശശി തരൂരിന്റെ ട്വീറ്റ്.
Read also: തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു