തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക റിപ്പോർട് പുറത്ത്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പ്രതിസ്‌ഥാനത്തുള്ള പിപി ദിവ്യക്ക് തിരിച്ചടിയായിരിക്കുകയാണ് റിപ്പോർട്.
കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിലേക്ക് പിപി ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, ദിവ്യ ചടങ്ങിൽ ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. യോഗത്തിന് മുമ്പായി ദിവ്യ കലക്‌ടറെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. യോഗത്തിലേക്ക് വരേണ്ടതില്ലെന്നാണ് കലക്‌ടർ ദിവ്യയോട് പറഞ്ഞത്.
എന്നാൽ, കലക്‌ടറുടെ അഭിപ്രായം തള്ളി യോഗത്തിൽ ദിവ്യ പങ്കെടുക്കുകയായിരുന്നു. നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ആലോചിച്ച് ഉറപ്പിച്ചാണ് ദിവ്യ യോഗത്തിലേക്ക് എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ഇത് വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്‌തു. വീഡിയോ ചിത്രീകരിച്ച കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴിയും ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ രേഖപ്പെടുത്തിയിരുന്നു.
യോഗത്തിന് ശേഷം വീഡിയോ എടുത്ത വ്യക്‌തിയുമായി ദിവ്യ സംസാരിക്കുകയും വീഡിയോ കൈപ്പറ്റുകയും ചെയ്‌തുവെന്നാണ് പ്രതിനിധികൾ മൊഴി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പെട്രോൾ പമ്പിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ നിശിതമായ വിമർശനം യോഗത്തിൽ ദിവ്യ നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ദൃശ്യങ്ങളിൽ നിന്ന് നവീൻ ബാബുവിന് മാനസിക ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് വ്യക്‌തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്‍മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
Most Read| ‘അമേരിക്ക തിരിച്ചുവന്നു, പുതിയ വ്യാപാരനയം കൊണ്ടുവരും; ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ’