മലപ്പുറം: വൻ തുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ മലപ്പുറം താനൂരിൽ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ ബെംഗളുരുവിൽ നിന്നാണ് പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്, 16 എടിഎം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, ആഡംബര കാർ എന്നിവ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ ആയതായി പോലീസ് പറഞ്ഞു. തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുൻ, മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേൽവിലാസത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.
ലോൺ നൽകാമെന്ന് ഫോണിൽ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്. പ്രോസസിങ് ഫീസ്, മുദ്രപത്രം, സർവ്വീസ് ചാർജ് ഇനങ്ങളിൽ ഒന്നര ലക്ഷം മുതലുള്ള തുക പ്രതികൾ മുൻകൂർ വാങ്ങും. ശേഷം നമ്പർ ബ്ളോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്.
തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. അന്വേഷണത്തിൽ വ്യാജ രേഖകൾ സമർപ്പിച്ചാണ് പ്രതികൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read: പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോര്‍പ്പ് നടപടി; അന്വേഷിക്കുമെന്ന് കൃഷിമന്ത്രി









































