കണ്ണൂർ: കോവിഡ് മൂലം 2020 മാർച്ച് മുതൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാലയളവിൽ കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായുവെന്ന് പഠന റിപ്പോർട്. ഈ കാലയളവിൽ ജില്ലയിലെ അന്തരീക്ഷ ഓസോണിന്റെ അളവ് കൂടിയതായാണ് മലയാളി ശാസ്ത്ര സംഘം കണ്ടെത്തിയത്. കൂടാതെ, കണ്ണൂരിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാര സൂചിക ഉയർന്നതായും ഇവർ കണ്ടെത്തി.
അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും വ്യതിയാനങ്ങളും ഇതുവഴി കണ്ണൂരിലെ ഭൗമോപരിതല അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുമാണ് സംഘം പഠനം നടത്തിയത്. പഠനത്തിൽ ലോക്ക്ഡൗൺ കാരണം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളായ കാർബൺ മോണോക്സൈഡ്, നൈട്രസ് ഓക്സൈഡുകൾ, അമോണിയ, സൾഫർ ഓക്സൈഡുകൾ, വിവിധതരം അസ്ഥിര ജൈവ വാതകങ്ങൾ, സൂക്ഷ്മ പൊടിപടലങ്ങൾ തുടങ്ങിയവയുടെ സാന്ദ്രത വളരെ കുറഞ്ഞതായും കണ്ടെത്തി.
ഇതുമൂലം ഭൗമോപരിതലത്തിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ സാന്ദ്രതയും ഹരിതഗൃഹ വാതകമായ ഓസോണിന്റെയും അളവ് കൂടിയതായും കണ്ടെത്തി. ഈ കണ്ടെത്തലുകൾ അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പീർ ജെയുടെ എൻവയോൺമെന്റൽ സയൻസസ് ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗവേഷണ പ്രബന്ധത്തിനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. ഇവരുടെ പഠനഫലം ലോകാരോഗ്യ സംഘടനയുടെ ‘വേൾഡ് ഡേറ്റാബേസ് ഓഫ് കോവിഡ് 19’ ലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കണ്ണപുരം മൊട്ടമ്മൽ സ്വദേശിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഭൗതികശാസ്ത്ര വിഭാഗം അസി. പ്രൊഫസറുമായ ഡോ. ടി നിഷാന്ത്, കണ്ണൂർ സർവകലാശാല അന്തരീക്ഷ ശാസ്ത്ര വിഭാഗം മുൻ ഡയറക്ടറും അന്തരീക്ഷ ശാസ്ത്രജ്ഞനുമായ ഡോ. എംകെ സതീഷ്കുമാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ റഡാർ വിഭാഗം ശാസ്ത്രജ്ഞനായ കുടിയാൻമല സ്വദേശി ഡോ. എംജി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
Read Also: മാവോയിസ്റ്റ് സാന്നിധ്യം; കണ്ണൂരിലും കനത്ത പോലീസ് ജാഗ്രത