തിരുവനന്തപുരം: നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി, മറ്റു യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്‌ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും വ്യക്‌തമാക്കി. കെഎസ്ആർടിസി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും, വരുമാനം കൂട്ടുക മാത്രമല്ല, ചിലവ് കുറക്കൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാനുള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്‌റ്റാൻഡുകളിൽ ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്‌ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്തും. അങ്ങനെ കെഎസ്ആർടിസിയെ ജനകീയമാക്കുമെന്നും ഗണേഷ് കുമാർ വ്യക്‌തമാക്കി.
എഐ ക്യാമറ കെൽട്രോണിന് കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി സംസാരിക്കും. എന്തുകൊണ്ട് കൊടുക്കാൻ പറ്റുന്നില്ലായെന്ന് പരിശോധിച്ചു കെൽട്രോണിന് പണം കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിങ് ടെസ്‌റ്റുകൾ കർശനമാക്കും. ടെസ്‌റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ വെക്കുമെന്നും മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മുൻ മന്ത്രിയുമായി ഒരുപിണക്കവും ഇല്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്. അധിക പരിപാടികളിൽ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞു വകുപ്പിലെ ഉദ്യോഗസ്‌ഥരെ കാണുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്







































