മലപ്പുറം: വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരെ മലപ്പുറത്ത് ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിൻ ഫലം കാണുന്നു. ലോകാരോഗ്യ ദിനത്തിലാണ് ക്യാംപയിന് തുടക്കമായത്. ക്യാംപയിൻ തുടങ്ങുന്നതിന് മുമ്പുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട് ചെയ്‌തത്.
ജനുവരിയിൽ 25, ഫെബ്രുവരിയിൽ 13, മാർച്ചിൽ 23 എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ, ക്യാംപയിൻ തുടങ്ങിയ ഏപ്രിലിൽ ആറ് ഗാർഹിക പ്രസവങ്ങളാണ് ഉണ്ടായിരുന്നത്. മേയ് മാസത്തിൽ മൂന്ന്, ജൂണിൽ നാല്, ജൂലൈയിൽ അഞ്ച് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരണമടഞ്ഞതിന്റെ പിന്നാലെയാണ് ജില്ലയിൽ ഗാർഹിക പ്രസവങ്ങൾക്കെതിരെ വിപുലമായ ക്യാംപയിൻ ആരംഭിച്ചത്. ആശുപത്രികളിലെ പ്രസവം പ്രോൽസാഹിപ്പിക്കുന്നതിനായി ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം’ എന്ന ക്യാംപയിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
വീട്ടിലെ പ്രസവം കൂടുതലുള്ള പ്രാദേശിക സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ നാടകങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ നയിക്കുന്ന സെമിനാറുകൾ, സാമൂഹിക- സാംസ്‌കാരിക നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകൾ, മറ്റു വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ജനകീയ റാലികൾ, കൂട്ടനടത്തം എന്നിവയാണ് നടത്തിയത്.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടിൽ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ്. ഇതിന് പുറമെ കോഴിക്കോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലായി 13-ലധികം ഗാർഹിക പ്രസവങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
പിന്നാക്ക സാമൂഹിക സാഹചര്യങ്ങൾ, കുടിയേറ്റം, ഗതാഗത സൗകര്യക്കുറവ്, ആശുപത്രിയിലെ പ്രസവത്തിന്റെ ഭാരിച്ച ചിലവ്, ആശുപത്രികളിലെ മോശം അനുഭവങ്ങൾ, അലോപ്പതിയോടുള്ള എതിർപ്പ്, നാച്ചുറോപ്പതി, അക്യുപങ്‌ചർ ചികിൽസകളിലുള്ള വിശ്വാസം എന്നിങ്ങനെ പലവിധ കാരണങ്ങളാണ് വീട്ടിലെ പ്രസവത്തിന് പിന്നിലുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
വീടുകളിൽ പ്രസവിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് മുതലെടുത്ത് മലപ്പുറത്ത് വീടുകളും ആരോഗ്യ കേന്ദ്രങ്ങളും അല്ലാത്ത രഹസ്യ കേന്ദ്രങ്ങളിലും പ്രസവങ്ങൾ നടക്കുന്നുണ്ട്. ജില്ലയിലെ താനാളൂർ, വളവന്നൂർ, ചെറിയമുണ്ടം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീട്ടുപ്രസവങ്ങൾ നടത്തിക്കൊടുക്കുന്ന രഹസ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് കഴിഞ്ഞവർഷം പോലീസ്, വിജിലൻസ് അന്വേഷണങ്ങൾ നടന്നിരുന്നു.
Related News| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ