ചെന്നൈ: ഹോട്ടൽ മുറിയിൽ വെച്ച് മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. റൂമിലെ കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്യുകയാണ് ഇയാൾ. പോലീസ് ചോദ്യം ചെയ്യലിൽ ആരോപണം നിഷേധിച്ച യുവാവ്, മുറിയിൽ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണ് പോയതെന്ന് മൊഴി നൽകി.
സംഭവ സമയം യുവനടി മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിലെത്തിയത്. മുറിയിലെത്തിയ ജീവനക്കാരൻ തന്നെ സ്പർശിക്കാൻ ശ്രമിച്ചെന്നും പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും മുറിയിൽ തുടർന്നെന്നും നടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മുറിയിലെ ഫോൺ കേടായത് റിസപ്ഷനിൽ അറിയിച്ചപ്പോഴാണ് ജീവനക്കാരൻ മുറിയിൽ എത്തിയതെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഹോട്ടലിലെ സിസിടിവി അടക്കമുള്ള തെളിവുകൾ പോലീസ് പരിശോധിച്ചാണ് ജീവനക്കാരനെ കസ്റ്റഡിയിൽ എടുത്തത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ








































