അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്‌ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ ഒമ്പത് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയിൽ നിയോഗിച്ചിട്ടുണ്ട്.
കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്‌ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. കഴിഞ്ഞവർഷം റുവാണ്ടയിലും മാർബഗ് വൈറസ് ബാധ സ്‌ഥിരീകരിച്ചിരുന്നു. പഴംതീനി വവ്വാലുകൾ കഴിഞ്ഞിരുന്ന ഗുഹയിൽ നടത്തിയ ഖനന പ്രവർത്തനത്തിനിടെയാണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു.
എബോളക്ക് സമാനമാണ് മാർബഗ് വൈറസും. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴുകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും പകരാം. അടുത്തകാലത്ത് മറ്റു ആഫ്രിക്കൻ രാജ്യങ്ങളിലൊന്നും വൈറസ് ബാധയുണ്ടായിട്ടില്ല.
88 ശതമാനം മരണനിരക്കുള്ള മാർബഗ് വൈറസ് ബാധയ്‌ക്ക് നിലവിൽ പ്രത്യേക ചികിൽസയോ വാക്‌സിനുകളോ ഇല്ല. കടുത്ത പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. അസുഖം രൂക്ഷമാകുന്നതോടെ വയറിളക്കം, ഛർദി, രക്‌തസ്രാവം തുടങ്ങിയവയും ഉണ്ടാകും. 1967ൽ ജർമനിയിലെ മാർബഗ്, ഫ്രങ്ക്ഫുർട്ട് തുടങ്ങിയ സ്‌ഥലങ്ങളിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട് ചെയ്‌തത്. തുടർന്നാണ് മാർബഗ് വൈറസ് എന്ന പേര് വന്നത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!





































