തിരുവനന്തപുരം: വിദ്യാർഥികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന ബോഡി ഷെയ്‌മിങ് പോലുള്ള പ്രവർത്തനങ്ങൾ ക്ളാസ് മുറികളിൽ ഉണ്ടാവാൻ പാടില്ലെന്ന കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്‌ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്‌കൂൾ അധികാരികളിൽ നിന്നോ ഉണ്ടാവാൻ പാടില്ലെന്നാണ് മന്ത്രിയുടെ നിർദ്ദേശം. വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പടെയുള്ള ഫീസ് സംബന്ധിച്ച കാര്യങ്ങൾ ക്ളാസ് മുറികളിൽ മറ്റു കുട്ടികളുടെ സാന്നിധ്യത്തിൽ ചോദിക്കരുത്. പകരം രക്ഷിതാക്കളോട് ഫോണിൽ വിളിച്ചു അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്‌ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്‌കൂളുകളിൽ നിശ്‌ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ, പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം. പഠനയാത്രയ്‌ക്ക് പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല.
പഠനയാത്രയ്‌ക്ക് കുട്ടികൾക്കൊപ്പം പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചിലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്‌റ്റാഫ് മാനേജ്മെന്റ് കമ്മിറ്റിയോ വഹിക്കേണ്ടതാണ്. സ്‌കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ജൻമദിനം പോലുള്ള വ്യക്‌തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ, സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്‌കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണം.
സ്‌കൂളുകളിൽ പഠനയാത്രകൾ, സ്‌കൂളുകളിലെ വ്യക്‌തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിൻമേൽ ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
Most Read| ഉഭയസമ്മതത്തോടെ ഉള്ള വിവാഹേതര ലൈംഗിക ബന്ധം ബലാൽസംഗമല്ല; സുപ്രീം കോടതി