കണ്ണൂർ: ഇടതുപക്ഷ അനുകൂല സാമൂഹിക മാദ്ധ്യമ ഗ്രൂപ്പുകളെ തളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സാമൂഹിമ മാദ്ധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടുവെന്നും ജയരാജൻ പറഞ്ഞു. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണമെന്നും ജയരാജൻ വ്യക്തമാക്കി.
സോഷ്യൽ മീഡിയ മാത്രം ആശ്രയിക്കുന്ന രീതി ചെറുപ്പക്കാരിൽ വ്യാപകമാകുന്നു. അതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും എംവി ജയരാജൻ അഭിപ്രായപ്പെട്ടു. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മൽസരിച്ച ജയരാജൻ 1,08,982 വോട്ടിന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനോട് പരാജയപ്പെട്ടിരുന്നു. ഇടതു കോട്ടകളിൽ അടക്കം കോൺഗ്രസ് മുന്നേറിയത് പാർട്ടിയെ ഞെട്ടിച്ച സാഹചര്യത്തിലാണ് എംവി ജയരാജന്റെ പ്രതികരണം.
”ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ ചിന്തിക്കാൻ സാമൂഹിക മാദ്ധ്യമങ്ങൾ വലിയൊരു പങ്ക് വഹിച്ചു. പാർട്ടി പ്രവർത്തകരും ഇടതുപക്ഷത്തോട് കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം. ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന സാമൂഹിക മാദ്ധ്യമത്തിലെ പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങി.
പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ.. ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ ആശ്രയിക്കും. പക്ഷേ, ഇപ്പോൾ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്ക് വാങ്ങുകയാണ്. ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകും. അവരെ വിലയ്ക്ക് വാങ്ങുകയാണ്.
അവരെ വിലയ്ക്ക് വാങ്ങി കഴിഞ്ഞാൽ പിന്നെ പോസ്റ്റുകൾ തിരിയും. ആ അഡ്മിൻ നേരത്തെ നടത്തിയത് പോലുള്ള കാര്യമായിരിക്കില്ല പിന്നീട് പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വലിയ വെല്ലുവിളിയാണ്”- എംവി ജയരാജൻ കൂട്ടിച്ചേർത്തു.
Most Read| സാമ്പത്തിക തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് എതിരെ ഇഡി അന്വേഷണം