തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ പരാതി.
സർക്കാർ മരുന്നുവിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. അതേസമയം, മൊട്ടുസൂചി ഗുളികയിൽ കണ്ടെത്തിയെന്ന വ്യാജ പരാതിക്കെതിരെ പൊതുപ്രവർത്തകന്റെ പരാതിയിൽ വിതുര പോലീസും കേസ് രജിസ്‌റ്റർ ചെയ്‌തു. നിജസ്‌ഥിതി കണ്ടെത്തണമെന്ന പൊതുപ്രവർത്തകന്റെ പരാതിയിലാണ് കേസ്.
വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ നിന്ന് മേമല സ്വദേശിനി വസന്തയ്‌ക്കാണ് സൂചി കിട്ടിയതെന്നാണ് കഴിഞ്ഞ വ്യാഴാഴ്‌ച ഉയർന്ന പരാതി. ശ്വാസംമുട്ടലിന് നൽകിയ സി- മോക്‌സ് ക്യാപ്‌സ്യൂളിലായിരുന്നു സൂചിയെന്നായിരുന്നു ആരോപണം. സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ അടക്കം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, പരിശോധനയിലും തെളിവെടുപ്പിലും പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള ഗുളികകളിലോ, മറ്റു സ്‌റ്റോക്കിലോ പ്രശ്‌നമൊന്നും കണ്ടെത്തിയിരുന്നില്ല. ആദ്യം കഴിച്ച ഗുളികയിലും മൊട്ടുസൂചി ഉണ്ടായിരുന്നുവെന്നോ സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും എക്‌സറേ പരിശോധനയിലും അപാകത ഒന്നും കണ്ടെത്തിയിരുന്നില്ല.
ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് സംശയമുയർന്നത്. മരുന്ന് കമ്പനിയിൽ നിന്ന് കെഎംഎസ്‌സിഎൽ വഴി ശേഖരിച്ച ഗുളികയാണ് ആശുപത്രി ഫാർമസിയിലൂടെ വിതരണം ചെയ്‌തത്. സർക്കാർ മരുന്നുവിതരണ സംവിധാനത്തെ മോശമാക്കി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമമുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ








































