പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടന്നതായി സംശയം. വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയെന്നാണ് സംശയം. പത്തനംതിട്ട തൈക്കാട് സ്‌കൂളിലെ പരീക്ഷാ ഹാളിലാണ് സംഭവം. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥിയെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
പത്തനംതിട്ടയിൽ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഡോ. മഹേഷ് ആണ് വിവരം പോലീസിൽ അറിയിച്ചത്. ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് നിലവിൽ കസ്‌റ്റഡിയിലുള്ള വിദ്യാർഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ, ഇതിലെ ഡിക്ളറേഷൻ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരായിരുന്നു. ഇതാണ് സംശയത്തിലേക്ക് നയിച്ചത്.
അച്ചടിപ്പിശക് ആണെന്ന സംശയത്തിൽ വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. എന്നാൽ, ഡിക്ളറേഷൻ ഭാഗത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള പേരിൽ ഒരു വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആരോപണ വിധേയനായ വിദ്യാർഥിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞത്.
തുടർന്നാണ് വിഷയം മഹേഷ് തിരുവനന്തപുരം ഓഫീസിൽ അറിയിച്ചത്. ഒരുമണിക്കൂറോളം പരീക്ഷ എഴുതിയതിന് ശേഷമാണ് വിദ്യാർഥിയെ വിലക്കിയത്. അതേസമയം, ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്‌തപ്പോഴുണ്ടായ പ്രശ്‌നമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഹാൾ ടിക്കറ്റ് എടുത്തത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്. ഇതുപ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!