പട്ന: പരീക്ഷക്ക് മുൻപേ നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്നതായി മൊഴി നൽകി അറസ്റ്റിലായ വിദ്യാർഥി. ബിഹാറിലെ സമസ്തിപുർ ഹാസൻപുർ സ്വദേശി അനുരാഗ് യാദവ് (22) ആണ് ഇതുസംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്. ബന്ധുവായ സിക്കന്തർ യാദവേന്ദു വഴിയാണ് ചോദ്യപേപ്പർ ലഭിച്ചതെന്നും അനുരാഗ് വെളിപ്പെടുത്തി.
ബിഹാർ ധാനാപുർ നഗരസഭയിലെ ജൂനിയർ എൻജിനീയറാണ് സിക്കന്തർ. രാജസ്ഥാനിലെ കോട്ടയിലുള്ള അലൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് പരിശീലനത്തിലായിരുന്ന അനുരാഗിനെ സിക്കന്തർ പട്നയിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യപേപ്പർ സംഘടിപ്പിച്ച് നൽകിയത്. സിക്കന്തർ തന്നെ അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവരുടെ അടുക്കലേക്ക് കൊണ്ടുപോയെന്നും അവരാണ് ചോദ്യപേപ്പർ നൽകിയതെന്നും അനുരാഗ് വെളിപ്പെടുത്തി.
നീറ്റ് പരീക്ഷയുടെ തൊട്ടു തലേന്നാണ് ചോദ്യപേപ്പർ ലഭിച്ചത്. പരീക്ഷാ ചോദ്യപേപ്പറിലെ അതേ ചോദ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് അനുരാഗ് സമ്മതിച്ചു. അനുരാഗ് യാദവ്, സിക്കന്തർ, അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവർ നിലവിൽ ബിഹാർ പോലീസിന്റെ കസ്റ്റഡിയിലാണ്. പരീക്ഷാർഥികളിൽ നിന്ന് 30 ലക്ഷം രൂപവരെ ഈടാക്കിയതായും വിവരമുണ്ട്.
അനുരാഗിന് പുറമെ ആയുഷ് കുമാർ, ശിവാനന്ദ് കുമാർ, അഭിഷേക് കുമാർ എന്നിവർക്കും സിക്കന്തർ ചോദ്യപേപ്പർ വാഗ്ദാനം ചെയ്തിരുന്നു. ഇവരിൽ നിന്ന് 40 ലക്ഷം രൂപയാണ് സിക്കന്തർ ആവശ്യപ്പെട്ടത്. അമിത് ആനന്ദും നിതീഷ് കുമാറും വിദ്യാർഥികൾക്ക് കൈമാറിയ സ്ഥലം പോലീസ് റെയ്ഡ് ചെയ്തു. ഇവിടെ നിന്ന് കത്തിച്ച നിലയിൽ ചോദ്യപേപ്പർ കണ്ടെത്തി.
അതേസമയം, നീറ്റ്-യുജി ചോദ്യപേപ്പർ ചോർത്താൻ പ്രതികളെ സഹായിച്ചത് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പേഴ്സണൽ സെക്രട്ടറി പ്രീതം കുമാറാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. കേസിൽ അറസ്റ്റിലായ സിക്കന്തർ യാദവേന്ദുവിന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി അടുപ്പമുണ്ടെന്നും സിൻഹ പറഞ്ഞു.
സിക്കന്തറിന്റെ ബന്ധുവായ അനുരാഗിനും ഒപ്പമുണ്ടായിരുന്നവർക്കും വേണ്ടി പട്നയിൽ സർക്കാർ ഗസ്റ്റ് ഹൗസിൽ മുറി ഏർപ്പെടുത്തിയത് പ്രീതം കുമാറാണ്. ഇതിനായി രണ്ടു തവണ ഗസ്റ്റ് ഹൗസ് ജീവനക്കാരനായ പ്രദീപ് കുമാറിനെ പ്രീതം വിളിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാറിലെ മന്ത്രി ഉൾപ്പെട്ടിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച പ്രീതം മന്ത്രി എന്നുദ്ദേശിച്ചത് തേജസ്വിയെയാണെന്നും വിജയ് കുമാർ ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ച് തേജസ്വി വിശദീകരണം നൽകണമെന്നും സിൻഹ ആവശ്യപ്പെട്ടു.
Most Read| ബിഹാർ പിന്നാക്ക സംവരണം; 65 ശതമാനമാക്കാനുള്ള തീരുമാനം റദ്ദാക്കി ഹൈക്കോടതി