മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്‌റ്റിഗേഷൻ ആരംഭിച്ചു. വളാഞ്ചേരിയിൽ ഫീവർ സർവൈലൻസും തുടങ്ങി.
ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് യുവതിക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ളിനിക്കിലും 28ന് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിൽസ തേടിയെന്നും പരിശോധനയിൽ വ്യക്‌തമായി. രോഗി പോയ സ്‌ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും.
അതേസമയം, നിപ സ്‌ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. യുവതിയുടെ വീട്ടിലെ വളർത്തു പൂച്ച ചത്തിരുന്നു. നിപയുടെ സോഴ്‌സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. 45 പേർ ഹൈറിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ തന്നെ 12 പേർ വീട്ടിലുള്ളവരാണ്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!