കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി നടത്തിയ മെഡിക്കൽ പരിശോധനയിൽ രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് റോയ് വയലാട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.
അതിനിടെ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ ഇന്ന് പോലീസിൽ കീഴടങ്ങി. കൊച്ചി മെട്രൊ പോലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പോലീസ് ഇന്നലെ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈജു ഇന്ന് നാടകീയമായി കീഴടങ്ങിയത്. 10.30ഓടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ അനന്തലാല്‍ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പോലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചന് എത്തിയത്.
അപ്പോള്‍ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ നടപടി ആരംഭിച്ചിരുന്നു. വൈകിട്ടോടെ സൈജുവിനെ കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രിംകോടതിയും നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. ഇരുവർക്കുമെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഡിജിപി വിയു കുര്യക്കോസ് പറഞ്ഞു. സൈജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
അതേസമയം, അതിനിടെ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
Most Read: 12-14 പ്രായത്തിലുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ കോവിഡ് വാക്സിനേഷൻ








































