ന്യൂഡെൽഹി: 12-14 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16ആം തീയതി മുതൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്‍ത്ര സ്‌ഥാപനങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ അധികൃതർ തീരുമാനിച്ചത്.
രാജ്യത്ത് 14 വയസിന് മുകളിൽ പ്രായമുള്ള ആളുകളുടെ വാക്‌സിനേഷൻ പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2008,2009,2012 എന്നീ വർഷങ്ങളിൽ ജനിച്ചവർക്കാണ് ഇപ്പോൾ വാക്‌സിൻ സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്‌സിൻ എന്നിവയാണ് 12 വയസിന് മുകളിലുള്ളവർക്ക് നൽകാൻ അനുമതി നൽകിയിരിക്കുന്നത്.
കൂടാതെ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കോവിഡ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാമെന്നും അധികൃതർ വ്യക്‌തമാക്കി. നേരത്തെ ഗുരുതര രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കാണ് വാക്‌സിനേഷന് അനുമതി നൽകിയിരുന്നത്.