അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്‌ഥയോടെ കമ്പനികൾ ആരംഭിക്കാമെന്ന തീരുമാനം. വിദേശികൾക്ക് കമ്പനി ആരംഭിക്കണമെങ്കിൽ സ്വദേശികൾ സ്‌പോൺസർമാർ ആയിരിക്കണമെന്ന നിബന്ധനയാണ് എടുത്തുമാറ്റുന്നത്. പ്രഖ്യാപനം അടുത്ത മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ഗുണകരമാവുന്ന പ്രഖ്യാപനമാണ് ഇത്.
യുഎഇയിലെ കമ്പനി നിയമത്തിൽ ദേദഗതികൾ വരുത്തി പ്രസിഡണ്ട് ഷെയ്ഖ് ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവ് പുറത്തുവിട്ടത്. നിലവിൽ യുഎഇയിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ തുടങ്ങുമ്പോൾ വിദേശികളുടെ ഉടമസ്‌ഥാവകാശം 49 ശതമാനം മാത്രമായി നിജപ്പെടുത്തിയിരുന്നു.
ബാക്കിയുള്ള 51 ശതമാനം ഉടമസ്‌ഥാവകാശം യുഎഇ പൗരനോ, സ്വദേശിയുടെ പേരിലുള്ള കമ്പനിക്കോ ആയിരിക്കണമെന്ന് വ്യവസ്‌ഥ ഉണ്ടായിരുന്നു. നിലവിലെ നയങ്ങൾ പരിഷ്‌കരിക്കുകയും, പുതിയവ കൂട്ടിച്ചേർത്തുമാണ് പുതിയ ഭേദഗതി പുറത്തിറക്കിയത്.
ഡിസംബർ ഒന്നിന് ഭേദഗതി നിലവിൽ വരുന്നതോടെ 100 ശതമാനം നിക്ഷേപവും വിദേശിക്ക് തന്നെ നടത്താൻ കഴിയും. നേരത്തെ ഫ്രീ സോണിൽ മാത്രമായിരുന്നു 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി ഉണ്ടായിരുന്നത്.
എന്നാൽ എണ്ണഖനനം, ഊർജ്ജോൽപാദനം, പൊതുഗതാഗതം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും. ഇത്തരം മേഖലകളിൽ ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ പ്രത്യേക സമിതിയെ നിയോഗിക്കാനാണ് തീരുമാനം.
Read Also: മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി ഇന്ന്



































