ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ നൽകിയ ഹരജി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. വരാണസി മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് മൽസരിക്കാൻ തേജ് ബഹാദൂർ നൽകിയ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.
ഇതിന് പിന്നിൽ ചിലരുടെ സമ്മര്‍ദ്ദമായിരുന്നുവെന്നും കമ്മീഷൻ ബോധപൂര്‍വ്വം തന്റെ പത്രിക തള്ളിയതാണെന്നുമാണ് തേജ് ബഹാദൂർ ആരോപിക്കുന്നത്. അവിടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നതാണ് പത്രിക തള്ളാനായി കമ്മീഷൻ ചൂണ്ടിക്കാണിക്കുന്ന കാരണം. എന്നാൽ അതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നു എന്നാണ് തേജ് ബഹാദൂർ പറയുന്നത്. അച്ചടക്ക രാഹിത്യത്തിനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിരുന്നു എന്നും അദ്ദേഹം വ്യക്‌തമാക്കി.
മഹാസഖ്യത്തിന്റെ സ്‌ഥാനാർഥി ആയിട്ടാണ് തേജ് ബഹാദൂർ അവിടെ മൽസരിക്കാൻ തീരുമാനിച്ചത്. എന്നാൽ അവസാന നിമിഷം പത്രിക തള്ളിയതോടെ മഹാസഖ്യത്തിന് സ്‌ഥാനാർഥി ഇല്ലാതാവുകയും ചെയ്‌തു. 2017ലാണ് ബിഎസ്എഫിൽ സൈനികർക്ക് നൽകുന്ന ഭക്ഷണത്തെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിന് തേജ് ബഹാദൂർ യാദവിനെ സൈന്യത്തിൽ നിന്നും പിരിച്ചുവിട്ടത്.
Read Also: സത്യവാചകത്തില്‍ ഹിന്ദുസ്‌ഥാന്‍ വേണ്ടെന്ന് എംഎല്‍എ; എങ്കില്‍ പാകിസ്‌ഥാനിലേക്ക് പോകൂ എന്ന് ബിജെപി