ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആദ്യ ദിവസമായ ഇന്ന് ബാബ കാലഭൈരവനെ വണങ്ങിയ ശേഷം പ്രധാനമന്ത്രി ലളിതാ ഘട്ടിലെത്തും. ശേഷം അവിടെ നിന്ന് ബാബ വിശ്വനാഥ് ധാമിലേക്ക് പോകും. കാശി വിശ്വനാഥ് ഇടനാഴിയുടെ ഉൽഘാടനത്തിനായി എത്തുന്ന മോദി രണ്ടുദിവസം വാരണാസിയിൽ താങ്ങുമെന്നാണ് ബിജെപി ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
ഉച്ചയ്‌ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഉൽഘാടനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കാശിയിൽ ഒരുക്കിയിരിക്കുന്നത്. കാശി വിശ്വനാഥ ഇടനാഴി ജനങ്ങൾക്ക് സമർപ്പിക്കാനെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ബനാറസിന്റെ കലാ സാംസ്‌കാരിക പൈതൃകം പ്രതിപാദിക്കുന്ന കൂറ്റൻ ചുമർചിത്രങ്ങളും കാശി വിശ്വനാഥ ക്ഷേത്രം സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തിന് സമീപത്തെ നിരവധി കെട്ടിടങ്ങളും പ്രകാശപൂരിതമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 23 കെട്ടിടങ്ങൾ ഉൽഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങൾ തീർഥാടകർക്ക് ഫെസിലിറ്റേഷൻ സെന്റർ, വേദിക് സെന്റർ, മുമുക്ഷു ഭവൻ, ഭോഗ്‌ശാല, സിറ്റി മ്യൂസിയം, ഫുഡ് കോർട്ട് തുടങ്ങി നിരവധി സൗകര്യങ്ങൾ നൽകും. ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിലാണ് പദ്ധതി വ്യാപിച്ച് കിടക്കുന്നത്. നേരത്തെ ഈ സമുച്ചയം ഏകദേശം 3,000 ചതുരശ്ര അടിയായി പരിമിതപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്‌ടിച്ചിട്ടും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി. ഏകദേശം 339 കോടി രൂപ ചെലവിലാണ് കാശി വിശ്വനാഥ് ഇടനാഴി നിർമിച്ചിരിക്കുന്നത്.
ക്ഷേത്ര സമുച്ചയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ ഇടനാഴി. ഇതിന്റെ നിർമാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. പ്രശസ്‌ത ആർക്കിടെക് ആയ ഭിമൽ പട്ടേൽ ആണ് ഇടനാഴി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുനിന്നും ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുരാതന ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ് ഇടനാഴി ജനങ്ങൾക്ക് സമർപ്പിക്കുന്നത്. പരിപാടിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്നലെ രാത്രി വൈകിയും നിർമ്മാണ തൊഴിലാളികൾ കല്ലുകളിൽ അവസാന മിനുക്ക് പണിയുടെ തിരക്കിലായിരുന്നു. ക്ഷേത്ര പരിസരം ജമന്തി പൂക്കൾ കൊണ്ട് അലങ്കരിക്കുകയും, ലളിതാ ഘട്ട് ഒരുക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ പശ്‌ചാത്തലത്തിൽ വാരാണസിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഭീകര വിരുദ്ധ സേന, എൻഎസ്‌ജി, ഉത്തർപ്രദേശ് പോലീസ് എന്നിവരുടെ സംയുക്‌ത സംഘം വരണാസിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷാ സേനയെ കഴിഞ്ഞ ദിവസം തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരുന്നു. 12 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ സന്നിഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കുക. ഇവർക്ക് പുറമേ ഒൻപത് ഉപമുഖ്യമന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.
Also Read: വിവാദ പരാമർശം; രഞ്‌ജൻ ഗൊഗോയ്‌ക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്