ന്യൂഡെൽഹി: വാരണസി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. മറ്റൊരു കേസിൽ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ, സ്‌ഫോടക വസ്‌തു നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസുകളിലാണ് ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ജിതേന്ദ്ര കുമാർ സിൻഹയുടെ വിധി.
2006ലായിരുന്നു കേസിനാസ്‌പദമായ സംഭവം. 16 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഒരു കേസിൽ വാലിയുള്ളയെ വെറുതേ വിട്ടു. 2006 മാർച്ച് 7ന് സങ്കട് മോചൻ ക്ഷേത്രത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്. 15 മിനിറ്റിന് ശേഷം വാരാണസി കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിൽ രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായി. അതേദിവസം, ദശാശ്വമേധ് പോലീസ് സ്‌റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിങ്ങിൽ ഒരു കുക്കർ ബോംബും കണ്ടെത്തി.
വാരാണസിയിലെ അഭിഭാഷകർ കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അലഹബാദ് ഹൈക്കോടതി കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിക്കെതിരെയുള്ള മൂന്ന് കേസുകളിലായി 121 സാക്ഷികളെയാണ് ഹാജരാക്കിയത്.
Most Read: കറൻസിയിലെ ഗാന്ധിജിയുടെ ചിത്രം; മാറ്റം വരുത്താൻ ആലോചിക്കുന്നില്ലെന്ന് ആർബിഐ