ന്യൂഡെൽഹി: മുൻ ചീഫ് ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ്‌ക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യസഭയിലെ ഹാജർ കുറവിനെ കുറിച്ചുള്ള ചോദ്യത്തിന് ഗൊഗോയി നൽകിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. തനിക്ക് തോന്നുമ്പോൾ പാർലമെന്റിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
ഗൊഗോയിയുടെ പരാമർശം പാർലമെന്റിന് തന്നെ അപമാനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. എനിക്ക് തോന്നുമ്പോഴെല്ലാം ഞാൻ രാജ്യസഭയിൽ പോകും. പ്രാധാന്യമുള്ള വിഷയങ്ങൾ ഉണ്ടെന്ന് തോന്നിയാൽ മാത്രം സംസാരിക്കും എന്നായിരുന്നു ഗൊഗോയിയുടെ വാക്കുകൾ. എന്നാൽ വായിൽ വരുന്നത് സംസാരിക്കാനുള്ള വേദിയല്ല പാർലമെന്റ് എന്ന് ജയറാം രമേശ് തിരിച്ചടിച്ചു.
ഇന്ത്യയുടെ മുൻ ചീഫ് ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ് തനിക്ക് തോന്നുമ്പോൾ രാജ്യസഭയിൽ പങ്കെടുക്കുമെന്ന് പറയുന്നത് അസാധാരണവും യഥാർഥത്തിൽ പാർലമെന്റിന് തന്നെ അപമാനവുമാണ്. പാർലമെന്റ് എന്നത് സംസാരിക്കാൻ മാത്രമുള്ള വേദിയല്ല, കേൾക്കാനും കൂടിയുള്ളതാണ്; ജയറാം രമേശ് ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ വർഷം രാജ്യസഭയിൽ അംഗമായതിന് ശേഷം രഞ്‌ജൻ ഗൊഗോയിയുടെ ഹാജർ 10 ശതമാനത്തിൽ താഴെ മാത്രമാണെന്ന് പാർലമെന്റ് രേഖകൾ വ്യക്‌തമാക്കുന്നു.
Read Also: പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു