ന്യൂഡെല്‍ഹി: അയോധ്യ വിധിക്ക് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിൽ വിശദീകരണവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്‌റ്റിസും രാജ്യസഭാ എംപിയുമായ രഞ്‌ജന്‍ ഗൊഗോയി. അയോധ്യ കേസിലെ വിധിക്ക് ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലിരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് ജസ്‌റ്റിസ് ഫോര്‍ ദി ജഡ്ജ് എന്ന തന്റെ ആത്‌മകഥയില്‍ ഗൊഗോയി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.
അയോധ്യ തര്‍ക്കം വിവാദമായ സാഹചര്യത്തില്‍ വിധി ആഘോഷിക്കുന്നത് ഉചിതമാണോ എന്ന എൻഡി ടിവി പ്രതിനിധിയുടെ ചോദ്യത്തിന് വിധി പറഞ്ഞതിന്റെ ആഘോഷമായിരുന്നില്ല നടന്നത് എന്ന് ഗൊഗോയി പ്രതികരിച്ചു. ”ആഘോഷിച്ചില്ല, ആഘോഷിച്ചില്ല. കൂട്ടുകാര്‍ക്കൊപ്പം അത്താഴത്തിന് പോകുമ്പോള്‍ ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള ഭക്ഷണം രുചിച്ചുനോക്കാന്‍ തോന്നില്ലേ?”- ഗൊഗോയി വ്യക്‌തമാക്കി.
ഡിന്നറിന് പോയ ജഡ്ജിമാരില്‍ ഓരോരുത്തരും നാല് മാസം അയോധ്യ വിധി പ്രസ്‌താവിക്കാനായി പണിയെടുത്തെന്നും തന്റെ ജഡ്ജിമാരും താനും വളരെ കഠിനാധ്വാനം ചെയ്‌തിരുന്നെന്നും അതുകൊണ്ടാണ് ഒരു വിശ്രമം വേണമെന്ന് തങ്ങള്‍ കരുതിയെന്നും ഗൊഗോയി പറഞ്ഞു. അനുവദനീയമല്ലാത്തത് എന്തെങ്കിലും തങ്ങള്‍ ചെയ്‌തോ എന്നും അദ്ദേഹം ചോദിച്ചു.
“വിധിന്യായത്തിന് ശേഷം സെക്രട്ടറി ജനറല്‍ കോര്‍ട്ട് നമ്പര്‍ 1ന് മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ഒരു ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചിരുന്നു. ആ വൈകുന്നേരം ഞാന്‍ ജഡ്ജിമാരേയും കൂട്ടി താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് ഡിന്നറിനായി പോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനും കഴിച്ചു”- ആത്‌മകഥയില്‍ ഗൊഗോയി പറയുന്നു.
2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. ഗോഗോയോടൊപ്പം നിലവിലെ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്‌ദുള്‍ നസീര്‍ എന്നിവരും ചേർന്നാണ് വിധിപറഞ്ഞത്. 2.7 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്‌റ്റിന് കൈമാറണമെന്നും പള്ളി നിര്‍മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ നല്‍കാനുമായിരുന്നു കോടതി ഉത്തരവ്.
Read also: മത പരിവർത്തനമെന്ന് ആരോപണം; ഹരിയാനയിൽ ക്രിസ്‍ത്യന്‍ പള്ളിക്ക് നേരെ ആക്രമണം